Thursday, July 29, 2010

ജീവിതാഭിലാഷം. - അബുൽ ഖാസിം അൽ ശാബി (ടുണീഷ്യ)


അബുല്‍ ഖാസിം അല്‍ ഷാബി

(ചില കവിതകൾ അവയ്ക്കു ജന്മം നൽകിയ കവികളേക്കാൾ പ്രശസ്തമാവുന്നുണ്ടോ എന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട്‌. അത്തരം ഒരു കവിതയാണ്‌ 'അകാലത്തിൽ പൊലിഞ്ഞു പോയ തുണീഷ്യൻ കവി അബുൽ ഖാസിം അൽശാബിയുടെ 'ഈറാദതുൽ ഹയാത്‌' എന്ന കവിത. ആത്മവിശ്വാസത്തിനു തീക്കൊളുത്തുന്ന കവിത ഉയരങ്ങൾ തേടുന്ന ഓരോ വിദ്യാർത്ഥിയും മനസ്സിൽ കൊണ്ടു നടക്കേണ്ടതാണ്‌.

അൽ ശാബി 1909 ഫെബ്രുവരി 24 ന്‌ ജനിച്ചു. 1934 ഒക്റ്റോബർ 9-ന്‌ ദീർഘകാലമായി അദ്ദേഹത്തെ വേട്ടയാടിയിരുന്ന ഹൃദയ സംബന്ധമായ ഒരസുഖത്തെത്തുടർന്ന് അന്തരിച്ചു.)

ജീവിതാഭിലാഷം.
അബുൽ ഖാസിം അൽ
ശാബി (ടുണീഷ്യ)
മൊഴിമാറ്റം: മമ്മൂട്ടി കട്ടയാട്‌ - ദുബൈ.


ഒരു സമൂഹം ജീവിതത്തെ അന്വേഷിച്ചിറങ്ങിയാൽ
തലവരകൾ അവർക്കു മുമ്പിൽ അടിയറവു പറയും,
രാത്രികൾ വഴിമാറും,
ചങ്ങലകൾ പൊട്ടിച്ചിതറും.

ജീവിതാഭിലാഷത്തെ വാരിപ്പുണരാതിരിക്കുന്നവൻ;
വായുമണ്ഡലത്തിൽ ആവിയായിപ്പോവുകയും
നാമാവശേഷമാവുകയും ചെയ്യും.

ജീവിതത്തോട്‌ താൽപ്പര്യമില്ലാത്തവന്റെ കാര്യം കഷ്ടം തന്നെ;
പ്രജാപതിയായ ശൂന്യതയുടെ പ്രഹരം അവന്‌ സഹിക്കേണ്ടി വരും

അങ്ങനെയാണ്‌ പ്രപഞ്ചം എന്നോട്‌ പറഞ്ഞത്‌;
അതിന്റെ ഒളിച്ചിരിക്കുന്ന ആത്മാവിനും
പറയാനുണ്ടായിരുന്നത്‌ മറ്റൊന്നല്ല.

കാറ്റ്‌ മലയിടുക്കുകളുടെയും
പർവ്വതങ്ങളുടെയും വൃക്ഷങ്ങളുടെയും മുകളിലൂടെയും വീശിക്കൊണ്ടിരുന്നു,

ലക്ഷ്യങ്ങളെ പ്രാപിക്കാനുള്ള ആഗ്രഹം എന്നിൽ പതഞ്ഞു പൊങ്ങുമ്പോൾ
ഞാൻ അഭിലാഷങ്ങളുടെ പുറത്തു കയറി കുതിക്കുകയും
അപകടങ്ങളെ വിസ്മരിക്കുകയും ചെയ്യും.

കുണ്ടും കുഴിയുമുള്ള പാതയോരങ്ങളെയും,
ആളിക്കത്തുന്ന അഗ്നികുണ്ഠങ്ങളെയും ഭയന്ന് പിന്മാറുകയുമില്ല.

കൊടുമുടികൾ കീഴടക്കാൻ ആഗ്രഹിക്കാത്തവൻ
കാലം മുഴുവൻ കുഴിയിൽ കഴിയേണ്ടി വരും.
അതിനാൽ ചോര തുടിക്കുന്ന യൗവ്വനം
എന്റെ ഹൃദയത്തിൽ നിന്നു നിലവിളിച്ചു,
കൊടുങ്കാറ്റ്‌ എന്റെ നെഞ്ചിനുള്ളിൽ ചുഴറ്റിയടിച്ചു.

ഇടിനാദത്തിന്റെ മുഴക്കത്തിനും
കാറ്റിന്റെ ഇരമ്പലിനും
പേമാരിയുടെ കലപിലകൾക്കും ഞാൻ ചെവി കൊടുത്തു

ഞാൻ ഭൂമിയോടെ ചോദിച്ചു:
"ഉമ്മാ.. നിങ്ങൾ മനുഷ്യനെ വെറുക്കുന്നുണ്ടോ?"

ഭൂമി പറഞ്ഞു:
"അഭിലാഷങ്ങൾ വച്ചു പുലർത്തുകയും
സാഹസങ്ങളിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന
എല്ലാ ആളുകളെയും ഞാൻ ആശിർവ്വദിക്കുന്നു,
കാലത്തിനൊപ്പം നടക്കാൻ കൂട്ടാക്കാതെ
കല്ലിനെപ്പോലെ ജീവിതം കൊണ്ട്‌ തൃപ്തിയടയുന്നവരെ
ഞാൻ ശപിക്കുകയും ചെയ്യുന്നു"

ജീവനുള്ള പ്രപഞ്ചം ജീവിതത്തെ ഇഷ്ടപ്പെടുന്നു
മരണത്തെ - അതെത്ര വലുതാണെങ്കിലും - വെറുക്കുകയും ചെയ്യുന്നു,

ആകാശം പറവളുടെ ശവങ്ങൾ പിടിച്ചു വെക്കാറില്ല,
ചത്ത പൂവുകളിൽ നിന്ന് തേനീച്ചകൾ മധു നുകരാറുമില്ല.

മൃതുലമായ മാതൃസ്നേഹം എന്റെ ഹൃദയത്തിൽ
സ്പന്ദിക്കുന്നില്ലായിരുന്നുവെങ്കിൽ
അത്തരം ശവങ്ങളെ എന്റെ കുഴിയിൽ കിടത്തി
ഞാൻ പൊറുപ്പിക്കില്ലായിരുന്നു

നുഴഞ്ഞുകയറ്റക്കാരനായ ശൂന്യതയുടെ
ശാപത്തിൽ നിന്നും മോചനം തേടാൻ വേണ്ടി
ജീവിതത്തെ അഭിലഷിക്കാത്തവൻ തുലയട്ടെ!.

ഒരു ശരത്കാല സന്ധ്യയിൽ,
ദുഃഖവും, മടുപ്പും കനംതൂങ്ങിയ ഘട്ടത്തിൽ,
നക്ഷത്രങ്ങളുടെ പ്രകാശം പാനം ചെയ്തും
ശോക ഗാനമാലപിച്ചും ഞാൻ ഉന്മത്തനായി.

ഞാൻ രജനിയോടു ചോദിച്ചു:
വാടിപ്പോയ ആയുസ്സിന്റെ വസന്തത്തെ തിരിച്ചു കൊണ്ടു വരാൻ
ജീവിതത്തിനാകുമോ?

ഇരുട്ടിന്റെ അധരങ്ങൾ പേശാൻ കൂട്ടാക്കിയില്ല
രാവിന്റെ കന്യകമാർ ഒന്നും മൂളിയില്ല.

കാനനം ഭവ്യതയോടെ,
സംഗീതത്തിന്റെ ഹൃദഹത്തുടിപ്പു പോലെ
പ്രിയപ്പെട്ട സ്വരത്തിൽ പറഞ്ഞു:


'ശിശിരം വരും, ശൈത്യം വരും,
മഞ്ഞു കാലം വരും, മഴക്കാലവും വരും
അപ്പോൾ ശിഖരങ്ങളുടെ, പൂക്കളുടെ,
കായകളുടെ, വശ്യമനോഹരമായ സന്ധ്യയുടെ,
സുഗന്ധ പൂരിതമായ താഴ്‌വാരങ്ങളുടെ
മാസ്മരികത നഷ്ടപ്പെടും.

കൊമ്പുകൾ ആടിയുലഞ്ഞ്‌ ഇലകൾ കൊഴിഞ്ഞു പോകും
ഭംഗിയുള്ള പൂവുകൾ ഞെട്ടറ്റു വീഴും
കാറ്റ്‌ അവയെ ഓരോ മലഞ്ചെരുവുകളിലേക്കും വഹിച്ചു കൊണ്ടു പോകും
മലവെള്ളം അവയെ ദൂര ദേശങ്ങളിൽ കൊണ്ടു പോയി കുഴിച്ചു മൂടും

മനോഹരമായ ഒരു സ്വപ്നം കണക്കെ എല്ലാം നശിച്ചു പോകും
കൺമുമ്പിൽ ഒരു മിന്നലാട്ടം പോലെ വന്ന് അപ്രത്യക്ഷമാവുകയും ചെയ്യും
പക്ഷേ, അതു വഹിച്ചു കൊണ്ടു പോയ വിത്തുകൾ അവശേഷിക്കും
വരാനിരിക്കുന്ന മനോഹരമായ ആയുസ്സിന്റെ സൂക്ഷിപ്പു സ്വത്തായി അതു മാറും.

ഋതുക്കളുടെ ഓർമ്മകളും, ജീവിതത്തിന്റെ വീക്ഷണവും,
ദുന്യാവിന്റെ മാന്ത്രിക ശോഭയും
മേഘങ്ങൾക്കിടയിലും മഞ്ഞിനും മണ്ണിനുമടിയിലും
പറ്റിപ്പിടിച്ച മൂളക്കം പോലെ അപ്രത്യക്ഷമാവും.

ഒരിക്കലും മടുക്കാത്ത ജീവിതത്തിന്റെ ലാളിത്യവും
സുഗന്ധപൂരിതമായ ഹരിത വസന്തത്തിന്റെ ഹൃദയവും
പറവകളുടെ സ്വപ്ന തുല്യമായ സംഗീതവും
പുഷ്പങ്ങളുടെ സൗരഭ്യവും
പഴങ്ങളുടെ സ്വാദും
ഒരു ചിറകടിപോലെ
ആശകളെ പരിപോഷിപ്പിക്കുകയും
വിജയ സാമ്രാജ്യം തീർക്കുകയും ചെയ്യുന്നു.

ഭൂമി വിണ്ടു കീറി മുളകൾ പുറത്തു വരുന്നു
പ്രപഞ്ചം വീണ്ടും ഒരു മാസ്മരിക രൂപത്തെ കൺമുപിൽ ദർശിക്കുന്നു.

ഭൂമിയുടെ സ്വപ്നങ്ങളും സംഗീതവും
പരിമളം തൂകുന്ന ബാല്യവും പേറി
വസന്തം വീണ്ടും കടന്നു വരുന്നു

ഭൂമിയുടെ അധരങ്ങളിൽ അതു മുത്തം വെക്കുന്നു
അപ്പോൾ മറഞ്ഞു പോയ യുവത്വം തിരിച്ചു വരുന്നു.

ഭൂമിയോട്‌ വസന്തം പറയും:
നിനക്കു ജീവിതം ലഭിച്ചിരിക്കുന്നു
നീ കാത്തു സൂക്ഷിച്ച നിന്റെ തലമുറകളിലൂടെ
നീ അനശ്വരയായിരിക്കുന്നു.

'നിനക്കു വെളിച്ചം നേരുന്നു
ജീവിതത്തിന്റെ യുവത്വവും
ആയുസ്സിന്റെ പുഷ്ടിയും നീ സ്വീകരിച്ചാലും'.

കിനാവുകൾ കൊണ്ട്‌ പ്രകാശത്തെ വരിച്ചവൻ
എവിടെയും വെളിച്ചം കൊണ്ടനുഗ്രഹിക്കപ്പെടും.

നിനക്ക്‌ വിഹായസ്സും വെളിച്ചവും
പൂത്തുലഞ്ഞ സ്വപ്നതുല്യമായ ഐശ്വര്യവും ആശംസിക്കുന്നു,

ഒരിക്കലും മരിക്കാത്ത സൗന്ദര്യവും
പ്രസന്നവും പ്രവിശാലവുമായ പ്രപഞ്ചവും
നിനക്കു തന്നെ.

അതുകൊണ്ട്‌ നീ
മധുരക്കനിക്കനികളും വർണ്ണപ്പൂക്കളുമായി
വയലേലകൾക്കു മുകളിലൂടെ കൊഞ്ചിക്കുഴയുക.

മന്ദമാരുതനോടും കാർമേഘങ്ങളോടും
താരകങ്ങളോടും ചന്ദ്രികയോടും സല്ലപിക്കുക

ജീവിതത്തോടും ജീവിക്കാനുള്ള ആശയോടും
അതുല്യമായ ഉണ്മയുടെ മാസ്മരിക സൗന്ദര്യത്തോടും
നീ കുശലം പറയുക.

ഇരുട്ടു പോലും
ഒളിഞ്ഞു കിടക്കുന്ന ഒരു സൗന്ദര്യത്തെ വെളിപ്പെടുത്തുന്നുണ്ട്‌.
അതിൽ ഭാവനകൾ മുളപൊട്ടുകയും
ചിന്തകൾ ഉരുത്തിരിയുകയും ചെയ്യാറുമുണ്ട്‌.

പ്രപഞ്ചത്തിനു മീതെ ഒരു അനിർവ്വചനീയമായ രമണീയത വിരിച്ചു വച്ചിട്ടുണ്ട്‌
സമർത്ഥനായ ഒരു മാന്ത്രികന്‌ അത്‌ തുറന്നു കാണിച്ചു തരാൻ കഴിയും.

മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾ മെഴുതിരികൾ കത്തിച്ചു വെക്കുന്നു,
പൂവുകൾ കുന്തിരിക്കം പുകയ്ക്കുന്നു,
അപൂർവ്വ സുന്ദരമായ ജീവാത്മാവ്‌
അമ്പിളിക്കീറിന്റെ വർണ്ണച്ചിറകുകളുമായി തത്തിക്കളിക്കുന്നു.

വിശുദ്ധമായ ജീവിതത്തിന്റെ സംഗീതം
കിനാവുകളുടെ പള്ളിമുറ്റത്ത്‌ വീണമീട്ടുന്നു

പ്രത്യാശകളാണ്‌ ജീവിതത്തിന്റെ നാമ്പും വിജയത്തിന്റെ ആത്മാവും
എന്ന് അത്‌ വിളംബരം ചെയ്യുന്നുമുണ്ട്‌.

ആത്മാവുകൽ ജീവിതത്തെ അഭിലഷിച്ചാൽ
വിധികൾക്കു മാറിക്കൊടുക്കുകയേ തരമുള്ളൂ.

For more modern Arabic poems visit:
www.podikkat.blogspot.com

Saturday, July 17, 2010

ബൽഖീസ് - നിസാർ ഖബ്ബാനി


നിസാർ ഖബ്ബാനിയും ഭാര്യ ബൽഖീസും

ബൽഖീസ്

നിസാർ ഖബ്ബാനി(1923-1998)
വിവർത്തനം: മമ്മൂട്ടി കട്ടയാട്

(കവിയുടെ പ്രിയതമയുടെ പേരാണ്‌ബൽഖീസ്’. 1969-ലാണ്‌ ഇറാഖീ കഥാകാരിയെ ഖബ്ബാനി വിവാഹം കഴിക്കുന്നത്. 1982 ഡിസംബർ 15-നു ബെയ്റൂത്തിലെ ഇറാഖീ എംബസിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ അവർ കൊല്ലപ്പെട്ടു. തന്റെ പ്രാണ പ്രേയസിയുടെ മരണത്തിനുത്തരവാദി അറബു സമൂഹം മൊത്തവുമാണെന്ന് നിസാർ ഖബ്ബാനി കുറ്റപ്പെടുത്തുന്നു)..

നന്ദി,
നിങ്ങൾക്കു നന്ദി!!
എന്റെ പ്രിയതമ കൊല്ലപ്പെട്ടിരിക്കുന്നു;
രക്ത സാക്ഷിയുടെ കുഴിമാടത്തിനു മുകളിൽ വച്ച്
ഇനി നിങ്ങൾക്ക് മദ്യപിക്കാം.
എന്റെ കവിതയും കൊല്ലപ്പെട്ടിരിക്കുന്നു.
കവിതയെ കശാപ്പു ചെയ്യുന്ന ഒരു ജനത
നമ്മളല്ലാതെ ലോകത്ത് മറ്റാരാണുള്ളത്?

ബൽഖീസ്,
ബാബിലോണിയൻ ചരിത്രത്തിലെ
ഏറ്റവും ഭംഗിയുള്ള രാജകുമാരിയായിരുന്നു അവൾ.
ഇറാഖിന്റെ മണ്ണിലെ ഏറ്റവും ഉയരമുള്ള
ഈത്തപ്പനയായിരുന്നു അവൾ.
അവൾ നടന്നു പോകുമ്പോൾ
മയിലുകളും മാനുകളും അവളെ അനുഗമിക്കും.

ബൽഖീസ്,
എന്റെ നോവ്,
വിരൽസ്പർശനത്തിൽ നീറുന്ന കാവ്യം,
നിന്റെ കാർകൂന്തലുകൾക്കു ശേഷം
ഇനിയൊരു കതിരും തലപൊക്കുകയില്ല.

ഹരിതാഭമായ നീനവാ താഴ്വാരങ്ങളേ,
യൂപ്രട്ടീസിന്റെ തിരമാലകളേ,
വസന്ത കാലത്തിൽ
അവളുടെ കാലുകളിൽ
ഏറ്റവും മനോഹരമായ ചിലങ്കകൾ
നിങ്ങൾ അണിയിക്കൂ..

ബൽഖീസ്,
അവർ നിന്നെ കൊന്നു
ഏത് അറേബ്യൻ സമുദായത്തിനാണ്‌
ബുൽബുലുകളുടെ സംഗീതത്തെ
കുരുതി കൊടുക്കാൻ കഴിയുക?

(കരാറുകൾ പാലിക്കുന്ന) സമൗഅലെവിടെ
(ധീരനായ) മുഹൽഹിലെവിടെ?
(സുന്ദരനായ) ഗതാരീഫ് ഗോത്രക്കാരനെവിടെ?

ഇവിടെയോ ...?
പരസ്പരം കൊന്നുതിന്നുന്ന ഗോത്രങ്ങൾ!!
കുറുക്കന്മാരെ കൊല്ലുന്ന കുറുക്കന്മാർ!!
എട്ടുകാലികളെ കൊല്ലുന്ന എട്ടുകാലികൾ!!

ആയിരം നക്ഷത്രങ്ങൾ കുടികെട്ടിപ്പാർക്കുന്ന
നിന്റെ കണ്ണുകൾ സാക്ഷി,
ചന്ദ്രികേ,
വിചിത്രന്മാരായ അറബികളെക്കുറിച്ച്
എന്നെ പറയാനനുവധിക്കൂ..
അറേബ്യൻ സാഹസികത എന്നത് നുണയല്ലേ?
അല്ലെങ്കിൽ ചരിത്രം തന്നെ കളവു പറയുകയല്ലേ?

ബല്ഖീസ്,
നീ എന്നെ ഉപേക്ഷിച്ചു പോകരുത്
നീ ഇല്ലെങ്കിൽ തീരങ്ങളിൽ സൂര്യനുദിക്കില്ല.

പരമാർത്ഥം ഞാൻ പറയാം;
കള്ളൻ പോരാളിയുടെ വേഷമണിഞ്ഞിരിക്കുകയാണ്‌.
പരമ്പരാഗതനായ നാടുവാഴി
ഇടനിലക്കാരനായി മാറിയിരിക്കുകയാണ്‌.

എന്നെ പറയാനനുവധിക്കൂ..
കേട്ടു കേൾവി ഏറ്റവും വലിയ വിഡ്ഢിത്തമാണ്‌
നമ്മളും ഒരു ഗോത്ര സമൂഹമാണ്‌
ചണ്ടിക്കൂനകൾക്കും പൂന്തോട്ടങ്ങൾക്കുമിടയിൽ നിന്ന്
മനുഷ്യനെ എങ്ങനെയാണ്‌ വേർതിരിച്ചറിയുക?

ബല്ഖീസ്,
രക്ത സാക്ഷിയേ,
വിശുദ്ധമായ കാവ്യമേ,
സബഅ് ഗോത്രം* അവരുടെ രാജകുമാരിയെ
അന്വേഷിക്കുകയാണ്‌.

സുമേറിയൻ സംസ്കാരത്തിന്റെ
എല്ലാ അന്തസ്സും എടുത്തണിഞ്ഞ
മഹാ രാഞ്ജിയേ
പ്രജകൾക്കായി അങ്ങുന്ന് അഭിവാദ്യം അർപ്പിച്ചാലും.

ബൽഖീസ്,
എന്റെ സുന്ദരിയായ പൈങ്കിളിയേ,
എന്റെ അമൂല്യമായ പ്രതീകമേ,
മഗ്ദലന മറിയത്തിന്റെ കവിൾത്തടത്തിൽ
ഉതിർന്നു വീണ കണ്ണുനീരേ,
അഅ്ളമിയയുടെ** തീരത്തു നിന്ന് നിന്നെ എടുത്തു കൊണ്ടു വന്നത്
നിന്നോടു ചെയ്ത കടുപ്പമായിപ്പോയെന്ന്
നീ കരുതിപ്പോയോ?.

ബെയ്റൂത്ത് -- ഓരോ ദിവസവും
ഞങ്ങളിലൊരാളെ കൊല്ലുന്നുണ്ട്.
ഞങ്ങളുടെ ഫ്ലാറ്റിലെ പൂട്ടിലും,
ഞങ്ങളുടെ മുറിയിലെ പൂവിലും,
പത്രക്കടലാസുകൾക്കിടയിലും,
അക്ഷരമാലകളിലും,
മരണം പതിയിരിക്കുന്നു.

ബല്ഖീസ് ഒരിക്കൽ കൂടി
ഞങ്ങൾ അജ്ഞാത കാലത്തിലേക്ക്
തിരിച്ചു
പോവുകയാണ്‌.
ഞങ്ങൾ കാടൻ സംസ്കാരത്തിലേക്ക്,
അധപതനത്തിലേക്ക്, വൃത്തികേടിലേക്ക്,
അഞ്ജതയിലേക്ക്,
ബാർബേറിയൻ കാലഘട്ടത്തിലേക്ക്
കൂപ്പുകുത്തുകയാണ്‌.
(തുടരും...)

(*)സബഅ്: യമനിലെ ഗോത്രം, അവിടുത്തെ രാജ്ഞിയുടെ പേരും ബൽഖീസ്
(**)ഇറാഖിലെ ഒരു ഗ്രാമം.